Feb 16, 2013

ചൂണ്ടക്കാര്‍...


ഇത് കോഴിക്കോട് നഗരത്തിലേക്കുള്ള പ്രധാന ബൈപ്പാസ്. രാമനാട്ടുകരയില്‍ നിന്നും കണ്ണൂര്‍ റോഡിലേക്ക് വരെ നീണ്ടുകിടക്കുന്ന ഏതാണ്ട് വളവുതിരിവുകളില്ലാത്ത നീണ്ടപാത. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ട്. അറപ്പുഴപ്പാലം. കോഴിക്കോട്ടെ അറിയപ്പെടുന്ന സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നായ 'കടവ്' റിസോര്‍ട്ട് ഈ പുഴയുടെ കരയിലാണ്. 


പ്രകൃതിരമണീയമായ ഈ പാലത്തിന്റെ ആരംഭത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ടോള്‍ ജംഗ്ഷനുമുണ്ട്. അപ്പോള്‍ പലര്‍ക്കും വളരെപ്പെട്ടന്ന് ഈ സ്ഥലം ഓര്‍ത്തിരിക്കാന്‍ സാധിക്കും.


ഈ അറപ്പുഴ, പന്തീരാങ്കാവ്, മണക്കടവ് എന്നിവയാണ് ഈ പുഴയോട് ചേര്‍ന്നുകിടക്കുന്ന പ്രധാന സ്ഥലങ്ങള്‍. മുന്‍പ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും അറിയാതെ ഈ അറപ്പുഴയില്‍ വരുമായിരുന്നു. തോണി കയറാന്‍. പിന്നീട് ചൂണ്ടയിടലായി പ്രധാന വിനോദം.


 അന്ന് മണിക്കൂറുകള്‍ നിന്നാലും വല്ല പരലും കൊത്തിയാലായി. പക്ഷേ, ഈ അറപ്പുഴയ്ക്ക് കുറുകെ സര്‍ക്കാര്‍വക പാലം വന്നതോടെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് (പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്‍) പാലം പണി നടക്കുമ്പോഴേ അതിന്റെ കുറ്റിയില്‍ കയറിനിന്ന് ചൂണ്ടയിടുക എന്നത് പ്രധാന ഹോബിയായി. 

എന്നാല്‍ ഇടക്കാലത്ത് മൊബൈലും, ഇന്റര്‍നെറ്റും ശക്തമായതോടെ ഇത്തരക്കാര്‍ കുറഞ്ഞു. പിന്നെ ഉപജീവനത്തിനു വേണ്ടി കുറച്ചുപേര്‍ പുഴമത്സ്യം പിടിക്കുമെന്ന് മാത്രം. പക്ഷേ, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലത്തിന്റെ ഇരു കരകളിലും വൈകുന്നേരം ബഹുരസമാണ്. 


നമുക്ക് ആ പാലത്തില്‍ നിരനിരയായി നിന്ന് ചൂണ്ടയിടുന്ന അബാലവൃദ്ധം ജനങ്ങളെ കാണാം. ഞായറാഴ്ചകളില്‍ ചിലപ്പോള്‍ ചെന്നാല്‍ നമുക്ക് നടക്കാന്‍ കൂടി സ്ഥലമുണ്ടാവില്ല. അത്രയും ആളുകള്‍ ചേര്‍ന്ന് ഒരുമിച്ച് ഇതുപോലെ ചൂണ്ടയിടുന്ന മറ്റൊരു സ്ഥലം (ഞാന്‍) കണ്ടിട്ടില്ല. 


കാലം പോയഒരു പോക്കേ. ഇപ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍ മൊബൈലും, പുറത്ത് ലാപ്‌ടോപ്പും വച്ച്, ചെവിയില്‍ കടുക്കനുമിട്ട് വൈകുന്നേരം പാലത്തിന്റെ ഒരു കരയില്‍ ബൈക്ക് നിര്‍ത്തി, ജോലിക്കു പോവുന്ന തീവ്രതയോടെ വന്ന് ചൂണ്ടയിടുന്ന കാഴ്ച! ഞാനന്തം വിട്ടുപോയി. 


ഒരു സമൂഹത്തിലെ പലവിധ പ്രായക്കാരെയും നിങ്ങള്‍ക്കിവിടെ കാണാം. ഇനി എന്നാണാവോ സ്ത്രീജനം വന്നിരച്ചു കയറി ചൂണ്ടയിടുന്നത് എന്നാര്‍ക്കറിയാം. അപ്പോള്‍ അവിടെ പിന്നീട് വരുന്നവര്‍ ചൂണ്ടയിടുന്നത് മീനിനു വേണ്ടിയാവില്ലാന്നു മാത്രം.

Feb 13, 2013

നത്തോലി ഒരു ചെറിയ മീനല്ല




പൊതുവെ ധാരാളം സിനിമകള്‍ കാണാറുണ്ടെങ്കിലും ഈ ബ്ലോഗില്‍ സിനിമയെക്കുറിച്ച് എഴുതാറില്ല. പക്ഷേ, ഈ സിനിമയെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചു. കാരണം ചിത്രത്തിന്റെ ഇതിവൃത്തം തന്നെയാണ്. മലയാള സിനിമയില്‍ ഡോ.ബിജു പറഞ്ഞതുപോലെ 'സോഫ്ട് പോണ്‍' രീതി അവലംബിച്ച് പ്രേക്ഷകരുടെ കൈയ്യടി വാങ്ങി, അതാണ് ന്യൂ ജനറേഷന്‍ സിനിമ എന്ന് വാശിപിടിക്കുന്നവര്‍ക്ക് 'ചെപ്പക്കുറ്റിക്ക് അടിച്ചത്' പോലെയാണ് 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രം.
ആദ്യം സിനിമ കാണൂ..എന്നിട്ട് ഈ റിവ്യൂ വായിക്കൂ...



നത്തോലി ഒരു ചെറിയ മീനല്ല, മറിച്ച് ഒരു വലീയതാണ് എന്നാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കണ്ടെത്ത്ല്‍ അത് വാസ്തവമാണ്. സാധാരണ മനുഷ്യരില്‍ നിന്നും വളരെ ഉയര്‍ന്ന തലത്തിലാണ് നത്തോലി ഒരു മീനല്ല എന്ന ചിത്രം നിലനില്‍ക്കുന്നത്. സാധാരണ മനുഷ്യന്റെ മാനസിക വളര്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചിന്തയിലൂടെയാണ് കഥാപാത്രമായ പ്രേമന്റെ വളര്‍ച്ച. നത്തോലി എന്ന് വിളിപ്പേരിലറിയപ്പെടുന്ന ഒരു ഫഌറ്റിലെ കെയര്‍ ടെയ്ക്കറിലെ എഴുത്തുകാരനാണ് ചിത്രത്തിലെ നായകന്‍. അല്ലാതെ പ്രേമനല്ല.


ഫഹദ് ഫാസില്‍ എന്ന കഴിവുറ്റ നടന്‍ വളരെ ഭംഗിയായി ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ വളര്‍ച്ചയെ സഹായിച്ചിരിക്കുന്നു. ചിത്രത്തിലെ പശ്ചാത്തലത്തിനൊ, കഥാസാരത്തിനോ എടുത്തുപറയത്തക്ക 'യൂനീക്' നസ് അവകാശപ്പെടാനൊന്നുമില്ല, എങ്കിലും, ചിത്രത്തിന്റെ ഘടനയും നിലനില്‍പ്പും ചിത്രത്തിന്റെ തിരക്കഥയ്ക്കു തന്നെയാണ്.


ഒരു സാധാരണക്കാരന്റെ ചിന്താസരണിയില്‍ വിരിയുന്ന സാഹിത്യം, അതിലെ കഥാപാത്രങ്ങളിലൂടെ പ്രേമന്‍ എന്ന സാധാരണക്കാരനാണ് വളരുന്നത്. ഒരുപക്ഷേ, പ്രേമനിലെ സാഹിത്യകാരന്‍ തന്റെ കഥാപാത്രങ്ങളോട് തന്റെ മക്കളെപ്പോലെ സ്‌നേഹിക്കുകയും അതിനോട് സല്ലപിക്കുകയും അതിനെ വേണ്ടപ്പോള്‍ ശാസിക്കുകയും നേര്‍വഴിക്കു നടത്തുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആനന്ദിന്റെ 'ഗോവര്‍ദ്ധന്റെ യാത്രകള്‍' ഓര്‍ത്തു പോയി. പ്രസ്തുത കഥയുമായി നത്തോലിക്ക് ഒരു സാമ്യവുമില്ല. പക്ഷേ, കഥയുടെ നിലവാരം അതോടൊപ്പം നില്‍ക്കുന്നു എന്നതില്‍ എഴുത്തുകാരനായ ശങ്കര്‍ രാമകൃഷ്ണന് അഭിമാനിക്കാം. ഏതൊരാളും ഒരു സാധാരണ ചിത്രം കാണുന്ന ലാഘവത്തോടെ ചിത്രത്തെ കാണാതെ, ഗൗരവത്തോടെ വീക്ഷിച്ചാല്‍ ചിത്രത്തിന്റെ മനോഹാരിതയും ആഴവും പരപ്പും ഉള്‍ക്കൊള്ളാനാവുമെന്നാണ് വിശ്വാസം. എന്തായാലും 'നിക്കിഷ്ടായി..'
മലയാള സിനിമാ തിരക്കഥയുടെ യഥാര്‍ത്ഥമായ ഒഴുക്ക് ഇവിടെ ചിലപ്പോള്‍ തുടങ്ങിയേക്കും...

Jan 18, 2013


കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 5

ശ്രീ. ശിവ വിഷ്ണു അമ്പലം-വാഷിങ്ടണ്‍

അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും ഏതാണ്ട് 12 മൈലുകള്‍ക്കപ്പുറമാണ് അമേരിക്കയിലെ ഏറ്റവും വലിപ്പമേറിയ ഈ ക്ഷേത്രമുള്ളത്. 1988 ലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന ഈ രൂപത്തിലായി തീര്‍ന്നത്. ലന്‍ഹാമിലെ ഈ ക്ഷേത്രം ലോക പ്രശസ്തിയാര്‍ജ്ജിച്ച ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.



ശ്രീ മാരിയമ്മന്‍ അമ്പലം-സിംഗപ്പൂര്‍

സിങ്കപ്പൂരിലെ ഈ മാരിയമ്മന്‍ ക്ഷേത്രം അറിയപ്പെടുന്ന പുരാതന ക്ഷേത്രമാണ്. 1827 ലാണ് ഈ ക്ഷേത്രം പണി കഴിപ്പിക്കപ്പെട്ടത്. സിംഗപ്പൂരിലെ ചൈനാടൗണിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്.



ക്ഷേത്രത്തിന്റെ ഉള്‍വശം അതിമനോഹരമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. പല മാര രോഗങ്ങളുടെയും മഹാവ്യാധികളുടെയും നാശം ഈ ക്ഷേത്ര ദര്‍ശനത്തിലൂടെ സാധ്യമാകുമെന്ന് വിശ്വാസം പ്രസിദ്ധമാണ്. മാരിയമ്മയുടെ ശക്തി അത്രയും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.




Jan 17, 2013


കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 4

വെങ്കിടേശ്വര ക്ഷേത്രം -യു.കെ

യൂറോപ്പിലെ ഏറ്റവും വലീയ ഹിന്ദു ക്ഷേത്രമാണ് ബെര്‍മിംഗാമിലുള്ളത്. ബ്രട്ടനിലെ ഡൂഡ്‌ലിയ്ക്കടുത്തെ പടിഞ്ഞാറെ മിഡ്‌ലാന്റില്‍ ഏതാണ്ട് 12.5 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്. ഇന്ത്യയിലെ തിരുപ്പതിയിലുള്ള അതേ മാതൃകയിലാണ് ഇവിടെയും ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. വിലാസം: Shri Venkateswara(Balaji) Temple of UK, Dudley Road East,Tividale,West Midlands,B69 3DU,England. Registered Charity No.326712, Tel: 0121 544 2256, Fax: 0121 544 2257, Email: temple@venkateswara.org.uk.







കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 3

അരുള്‍മിഗു ശ്രീ.രാജകാളിയമ്മന്‍ ഗ്ലാസ് ടെമ്പിള്‍- മലേഷ്യ

മലേഷ്യയിലെ ആദ്യത്തെ ഗ്ലാസ് ടെമ്പിളാണ് അരുള്‍മിഗു ശ്രീ. രാജകാളിയമ്മന്‍ ഗ്ലാസ് ടെമ്പിള്‍. ജോഹോര്‍ ബാരു ഡിസ്ട്രിക്ടിലെ ടെബറാവു എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ന് നിരവധി ലോക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഈ ക്ഷേത്രം.


1922 ല്‍ ആ സമയത്ത് അവിടുത്തെ സുല്‍ത്താനായ സുല്‍ത്താന്‍ ജോഹറിന്റെ ദാനമായി ലഭിച്ച സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1991, ഇപ്പോഴത്തെ ചെയര്‍മാനും പൂജാരിയുമായ ശിന്നതമ്പി ശിവസ്വാമി, അദ്ദേഹം 'ഗുരു ഭഗവാന്‍ സിത്താര്‍' എന്നറിയപ്പെടുന്നുമുണ്ട്. അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചതാണ് ഈ ക്ഷേത്രം. മുപ്പത് ലക്ഷത്തിലധികം ഗ്ലാസ് പീസുകള്‍ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.




ശ്രീ. ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം-സിംഗപ്പൂര്‍

ഈ ക്ഷേത്രത്തിന്റെ മട്ടുംഭാവവും കണ്ടിട്ട് നിങ്ങള്‍ക്ക് തമിഴ്‌നാടോ-കാഞ്ചീപുരമോ ആണെന്ന് തോന്നിക്കും. എന്നാല്‍ സിംഗപ്പൂരിലെ പ്രസിദ്ധമായ പെരുമാള്‍ ക്ഷേത്രമാണിത്. സിംഗപ്പൂരിലെ സേറന്‍ഗൂര്‍ റോഡിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്.


1800 ലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. അന്നത്തെ സാമൂഹ്യപ്രവര്‍ത്തകരായ അരുണാചല പിള്ള, കൂറ്റപ്പെരുമാള്‍ പിള്ളൈ, രാമസ്വാമി പിള്ളൈ, അപ്പസ്വാമി പിള്ളൈ, ചൊക്കലിംഗം പിള്ളൈ,രാമസ്വാമി ജാമിന്താര്‍ എന്നിവര്‍ ബ്രിട്ടീഷുകാരുടെ കൈവശത്തു നിന്നും രണ്ട് ഏക്കര്‍ സ്ഥലവും രണ്ട് മരവും 1851 ല്‍ ഇരുപത്തിയാറു രൂപ, എട്ടണയ്ക്ക് വാങ്ങിച്ചു. അങ്ങിനെ സിംഗപ്പൂരില്‍ ക്ഷേത്രം പണികഴിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ ലഭ്യമാവും. http://www.heb.gov.sg/temples/18-sri-srinivasa-perumal-temple


Jan 15, 2013



കുറച്ചു വിദേശ ക്ഷേത്രങ്ങള്‍ 2


പ്രംബാനന്‍-ത്രിമൂര്‍ത്തി ക്ഷേത്രം

ഇന്‍ഡ്യോനേഷ്യയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പ്രംബാനന്‍ ത്രിമൂര്‍ത്തി ക്ഷേത്രം. ശിവന്‍, ബ്രഹ്മാവ്, വിഷ്ണു എന്നിവരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിനെ റോറോ ജോന്‍ഗ്‌രംഗ് ക്ഷേത്രം എന്നും പറയപ്പെടുന്നു. ഇതിനകത്ത് അനേകം മറ്റു ചെറിയ ക്ഷേത്രങ്ങളുടെ ഒരു സമൂഹമായാണ് കാണപ്പെടുന്നത്. ഏതാണ്ട് 224 ചെറിയ അമ്പലങ്ങള്‍ ഇതിനകത്ത് ഉണ്ടെന്ന് പറയപ്പെടുന്നു.


ഈ ക്ഷേത്രത്തിനകത്ത് പൊതുജനങ്ങള്‍ക്കായി ആര്‍ക്കിയോളജി പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്റര്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ഇന്‍ഡോനേഷ്യയിലെ ടോഗ്ലോ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. 


ബോറോബുഡുര്‍-ബുദ്ധക്ഷേത്രം

ലോകത്തെ വലുപ്പമേറിയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്‍ഡോനേഷ്യയിലെ ബോറോബുഡുര്‍ ക്ഷേത്രം. സെമരംഗ് എന്ന സ്ഥലത്തു നിന്നും ഏതാണ്ട് 90 കിലോമീറ്റര്‍ മാറി മെഗലാങിലാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്. ഏതാണ്ട് 40 മീറ്ററോളം ഉയരത്തിലുള്ളതാണ് ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ. ലോകപ്രശസ്തമായ ഈ ക്ഷേത്രത്തിലേക്ക് നിരവധി ടൂറിസ്റ്റുകള്‍ ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നു.


പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിക്കപ്പെട്ടത്. ഈ ക്ഷേത്രത്തില്‍ സംസ്‌കൃതത്തില്‍ ' വിഹാര ബുദ്ധ ഉര്‍' എന്ന് കൊത്തിവച്ചിട്ടുണ്ട്. ബുദ്ധന്റെ മരണശേഷം ശൈലേന്ദ്രനാണ് ഇത് സ്ഥാപിച്ചതെന്നും വിശ്വസിക്കുന്നു. കുറെക്കാലം വലീയ പുരോഗതിയൊന്നുമില്ലാതെ കിടന്ന ഈ ക്ഷേത്രം യുനസ്‌കോയുടെ സഹായത്തോടെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ 1983, ഫിബ്രവരി 23 മുതല്‍ നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.






Jan 14, 2013


കുറച്ചു വിദേശ 'ക്ഷേത്ര'ങ്ങള്‍ 1



           ഹിന്ദുരാഷ്ട്രമായ ഭാരതത്തില്‍ അനേകം ക്ഷേത്രങ്ങള്‍ ഉള്ളതായി നമുക്കറിയാം. ലോകത്ത് വിദേശരാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ നിരവധി ക്ഷേത്രങ്ങള്‍ ഉള്ള വിവരം നമ്മളില്‍ എത്രപേര്‍ക്കറിയാം? ഒരുപക്ഷേ, ഒന്നോ രണ്ടോ ക്ഷേത്രങ്ങളെക്കുറിച്ചറിയാം. എങ്കില്‍ ഇതാ, ലോകനിലവാരത്തിലുള്ള വിദേശ അമ്പലങ്ങള്‍. വിശദമായ വിവരണം കൊടുക്കുന്നില്ല. ഒരു ലഘുവിവരണം മാത്രം.


ഇത് കാലിഫോര്‍ണിയയിലെ മാലിബു എന്ന സ്ഥലത്തുള്ള ക്ഷേത്രമാണ്. സാക്ഷാല്‍ ശ്രീ. വെങ്കിടേശ്വരനാണ് ഇവിടുത്തെ പ്രതിഷ്ഠ. 1981 ല്‍ സ്ഥാപിതമായ ഈ ക്ഷേത്രം  മാലിബുവിനടുത്തുള്ള കലബാസാസ് നഗരത്തിലാണ്. ഇത് സാന്റ മോണിക്ക പര്‍വ്വതനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നിര്‍വഹിക്കുന്നത് ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ ആണ്. ഞായറാഴ്ച, ശനിയാഴ്ച ദിവസങ്ങളില്‍ കാലത്ത് 8 മണിമുതല്‍ 7 മണിവരെയും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാലത്ത് 9 മണിമുതല്‍ 12 മണിവരെയും വൈകിട്ട് 5 മുതല്‍ 7 വരെയും ക്ഷേത്രം തുറന്നിരിക്കും. (ഫോണ്‍: 818-880-5552)




അന്‍ങ്കോര്‍ വട്-വിഷ്ണു ക്ഷേത്രം കമ്പോഡിയ

ലോക പ്രശസ്തമായ പുരാതന ക്ഷേത്രമാണ് കമ്പോഡിയയിലെ അങ്കോറിലെ വിഷ്ണുക്ഷേത്രം. 12ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്നാണ് ക്ഷേത്രത്തിന്റെ ചരിത്രം പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഖാമര്‍ രാജവംശത്തിലെ സൂര്യവര്‍മ്മന്‍ രണ്ടാമനാണ് ഇത് പണികഴിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. വിമാന മാര്‍ഗമാണെങ്കില്‍ കമ്പോഡിയയിലെ ഫോം പെന്‍ഹ (Phnom penh's Pochentong) പോഷന്‍ടോങ് ആണ് അടുത്ത എയര്‍പോര്‍ട്ട്. റോഡുമാര്‍ഗമാണെങ്കില്‍, ഇതേ എയര്‍പോര്‍ട്ടില്‍ നിന്നും സൈഗനിലേക്കുള്ള ബസ് കയറിയാലും മതി.





തുടരും